Wednesday, July 17, 2013

അമ്മ അറിയാന്‍





പ്രേംചന്ദ്


ആരായിരുന്നു സുബ്രഹ്മണ്യദാസ്? മരിച്ച് 31 വര്‍ഷത്തിനുശേഷം ദാസ് ആരായിരുന്നെന്ന്, ആ മരണത്തിനുശേഷം ജനിച്ച തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക ദുഷ്‌കരമാണ്. 1982 ജൂലായ് 14-ന്റെ ആത്മഹത്യയില്‍ അവസാനിപ്പിച്ച അയാളുടെ ജീവിതത്തിന് അടിക്കുറിപ്പുകളോ സ്മാരകമോ ഉണ്ടാകില്ല. എന്നാല്‍, ചരിത്രമെന്നത് ജയിച്ചവരുടെ മാത്രമല്ല, തോറ്റവരുടേതുകൂടിയാണ് എന്നറിയുമ്പോള്‍ ജയാരവങ്ങളുടെ സുന്ദരഭീകരതകള്‍ക്കപ്പുറത്ത് സുബ്രഹ്മണ്യദാസിന്റെ ജീവിതം തെളിഞ്ഞുവരും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ നേട്ടത്തിന്റെ ഏത് പിരമിഡുകളിലേക്ക് നോക്കിയാലും വീണ്ടും വീണ്ടും തോല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ അടിയില്‍ കാണാം. അവരുടെ വര്‍ത്തമാനത്തിന്റെ ഉള്ളിലേക്കാണ് സുബ്രഹ്മണ്യദാസ് എന്ന യുവാവ് റെയില്‍പ്പാളം തുരന്ന് കടന്നുപോയത്.

1977-82. അടിയന്തരാവസ്ഥ കഴിഞ്ഞു ള്ള ഹ്രസ്വമായ ഉണര്‍വുകള്‍ക്ക് ശേഷമുള്ള കേരളത്തില്‍ 'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം' ജീവിച്ച യൗവ്വനത്തിന്റെ കാലമായിരുന്നു അത്. 1980-ലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'മാപ്പുസാക്ഷി' വരുന്നത്. യുവകവി സനില്‍ദാസിന്റെ ആത്മഹത്യ 81-ല്‍ സച്ചിദാനന്ദനെക്കൊണ്ട് 'വേനല്‍മഴ' എഴുതിച്ചു. എന്നാല്‍, കവിതയ്‌ക്കോ തത്ത്വചിന്തയ്‌ക്കോ ഉണക്കാന്‍ പറ്റുന്നതായിരുന്നില്ല ആ കാലം സുബ്രഹ്മണ്യദാസിലുണ്ടാക്കിയ മുറിവുകള്‍.
ജീവിത രേഖയില്‍ കെ.ജി. സുബ്രഹ്മണ്യദാസ് 1958-ല്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട പെരിഞ്ഞനത്ത് കൂടക്കര ഗോപാലകൃഷ്ണന്‍ എന്ന ജവാന്റെയും പെരിഞ്ഞനത്തെ അയ്യപ്പന്‍ മെമ്മോറിയല്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക പാര്‍വതിടീച്ചറുടെയും മകനായി പിറന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജില്‍ ബി.എസ്‌സി.ക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം വരവില്‍ വീട് വിട്ട് 1978-ല്‍ സി.പി.ഐ(എം.എല്‍.) പാര്‍ട്ടിയില്‍ ചേര്‍ന്നു. 1981-ല്‍ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടിവിട്ട് വീട്ടിലേക്ക് മടങ്ങി. 1982-ല്‍ മരിക്കുംവരെയും എഴുത്തും വായനയും സംവാദങ്ങളും തുടര്‍ന്നു.

'വിദ്യാഭ്യാസം എന്ന ഗൂഢാലോചന' എന്ന പ്രമേയത്തില്‍ 1978-ല്‍ ക്രൈസ്റ്റ്‌കോളേജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കോളേജ് മാഗസിന്‍ ചര്‍ച്ച ഇന്നും നമ്മുടെ രാഷ്ട്രീയകേരളത്തിന് എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലുള്ള വിദ്യാഭ്യാസ സ്വപ്നങ്ങളാണ് . ഗുരു കൂടിയായ കവി സച്ചിദാനന്ദനോടൊപ്പം ദാസ് എഡിറ്റ്‌ചെയ്ത ചര്‍ച്ചയായിരുന്നു അത്. ലാറ്റിനമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനും വിപ്ലവകാരിയുമായ പൗലോ ഫ്രെയറിന്റെ ചിന്തകളുടെ തീര്‍ത്തും കേരളീയസന്ദര്‍ഭത്തിലുള്ള ഒരു സൈദ്ധാന്തിക പ്രയോഗമായിരുന്നു അത്.
പാര്‍ട്ടിക്കാലം സുബ്രഹ്മണ്യദാസിനെ സംബന്ധിച്ചിടത്തോളം സമര്‍പ്പണത്തിന്റെ കാലമായിരുന്നു. ഇത് വയനാട്ടിലെ രണ്ട് ഉന്മൂലന സമരങ്ങളില്‍ ദാസിനെ പങ്കാളിയാക്കി. പാര്‍ട്ടിക്കുള്ളിലെ സമരത്തെത്തുടര്‍ന്ന് പുറത്തുവന്ന ദാസ് പാര്‍ട്ടിക്കകത്തുണ്ടായിരുന്ന അവസാനനാളുകളില്‍ തുടങ്ങിവെച്ച അന്വേഷണങ്ങള്‍ മലയാളി മാര്‍ക്‌സിസങ്ങളിലെ ഇരുണ്ട മേഖലകളിലാണ് വെളിച്ചം വീശിയത്. 'ഒരു രീതിക്കായുള്ള അന്വേഷണം' ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മരണംവരെയും അത് തുടര്‍ന്നു. കൊടുങ്ങല്ലൂരിലെ ടി.എന്‍. ജോയും ദാസിന് വഴികാട്ടിയായി.

തത്ത്വചിന്താ അഭ്യാസികളുടെ പുതിയ ലഹരിയായ സ്ലാവോജ് സിസെക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ''ഞാന്‍ എന്നെത്തന്നെ കാണാന്‍ ഭയപ്പെടുന്നു'' എന്നാണ്. സ്വയം കാണാന്‍ പോലും എല്ലാവര്‍ക്കും മടിയാണെന്ന് അന്നേ ദാസ് എഴുതി. സ്വന്തം ഉള്ളിലേക്കും സ്വന്തം ജനതയുടെ മൗനത്തിലേക്കും ധീരമായി നോക്കി എന്നതാണ് ദാസിനെ ഇന്ന് പ്രസക്തമാക്കുന്നത്. ആ ബുദ്ധനോട്ടത്തിന്റെ ആവിഷ്‌കാരമാണ് അവന്റെ രചനകള്‍. മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും ആ നോട്ടത്തിന്റെ തീവ്രതയും മൂര്‍ച്ചയും ഒട്ടും കുറഞ്ഞിട്ടില്ല.
ദാസിന്റെ കൂട്ടുകാര്‍ ഒന്നിച്ച് പുറത്തിറക്കുന്ന അവന്റെ എഴുത്തുകളുടെ സമാഹാരമായ 'സുബ്രഹ്മണ്യദാസ് ഇന്നും' എന്ന പുസ്തകം സമര്‍പ്പിക്കുന്നത് കേരളത്തിന്റെ പുതിയ യൗവനത്തിനാണ്. ദാസിനോടൊപ്പം വീടുവിട്ടിറങ്ങി പാര്‍ട്ടിയിലേക്കുപോയ ഉറ്റമിത്രമായ പി.കെ. അശോക്കുമാറാണ് ഈ സ്വപ്നം സാക്ഷാത്കരിക്കുന്നത്, ജൂലായ് 14-ന് തൃശ്ശൂരില്‍ ദാസിന്റെ കൂട്ടുകാര്‍ പുസ്തകപ്രകാശനത്തിന് ഒത്തുചേരും.

മരിക്കുമ്പോള്‍ 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ ദാസിന്. 1978-82ല്‍ സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'ഉത്തര'ത്തിന്റെ കൂടിയാലോചനയോഗത്തില്‍വെച്ചാണ് ദാസിനെ അവസാനമായി കാണുന്നത്. 'ഉത്തര'ത്തിന്റെ ആദ്യലക്കത്തിനായി ഒന്നും ചെയ്യാനാവാത്തതിന്റെ വിഷമത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ തന്റെ പേരുവെക്കരുതെന്ന് ദാസ് നിര്‍ദേശിച്ചിരുന്നു. മരിക്കുമ്പോള്‍ ദാസിന്റെ കീശയിലുണ്ടായിരുന്ന 'അധികാരവ്യവസ്ഥയിലെ വര്‍ഗസമരം' എന്ന ലേഖനംതന്നെ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ മരണം ഒരു ആത്മബലിതന്നെയായിരുന്നു എന്നതിന് മതിയായ സാക്ഷ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും മനുഷ്യത്വരഹിതമായ അധികാരഘടനയുടെ ഭാഗമായിത്തീരുന്നതോടെ രൂപംകൊള്ളുന്ന മൗനത്തെ എങ്ങനെ അതിജീവിക്കാനാവുമെന്ന അന്വേഷണമായിരുന്നു ആലേഖനം. 'മനുഷ്യത്വരഹിതമായ ഈ വ്യവസ്ഥാപിത പ്രാകൃതത്വത്തില്‍ത്തന്നെ സ്വന്തം പ്രകൃതിയെ കണ്ടെത്തുന്നതോടെ അയാള്‍ സ്വന്തം മൗനത്തെ അതിജീവിക്കുന്നു' എന്ന് ദാസ് അവസാനലേഖനത്തിന് അടിക്കുറിപ്പ് എഴുതിവെച്ചു. ഈ ലേഖനത്തിന്റെ അരികുകളിലാണ് 'കേരളീയര്‍ ഒരു തോറ്റ ജനതയാണ്' എന്ന് കുറിച്ചിട്ടത്. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ഒരു തലമുറയുടെ പ്രതീക്ഷയായി ഉയര്‍ന്ന ജനകീയ സാംസ്‌കാരികവേദിയുടെ തോറ്റയുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു ആ ചിന്ത.

ദാസിന്റെ മരണം സച്ചിദാനന്ദനെക്കൊണ്ട് എഴുതിച്ച 'ഒഴിഞ്ഞമുറി'യിലെ ''ഒരമ്മയുടെ കണ്ണീരിന് കടലുകളില്‍ ഒരു രണ്ടാംപ്രളയമാരംഭിക്കാന്‍ കഴിയും'' എന്ന വരികള്‍ക്ക് പിന്നിട്ടകാലം നല്‍കുന്ന അര്‍ഥമാണ് 'സുബ്രഹ്മണ്യദാസ് ഇന്നും' എന്ന ഈ സ്മാരകം. ഇന്നും നമ്മോടൊപ്പമുള്ള ദാസിന്റെ അമ്മ പാര്‍വതിടീച്ചര്‍ സാക്ഷിയായി ദാസിന്റെ കൂട്ടുകാര്‍ക്ക് ചരിത്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാവ്യനീതിയാണ് ഈ പുസ്തകം. അമ്മ അറിയാന്‍, അമ്മയെ അറിയാന്‍ മക്കള്‍ തിരിച്ചെത്തുന്ന നിമിഷം. രാജന് നീതികിട്ടാന്‍ ഇൗച്ചരവാര്യര്‍ കാത്തിരുന്നത് പോലുള്ള കാത്തിരിപ്പായി വേണം പാര്‍വ്വതി ടീച്ചറുടെ കാത്തിരിപ്പിനെ കാണാന്‍.
പൂക്കുന്നത് നീതിയുടെ വൃക്ഷമാണ്: ദാസിന്റെ ചിന്തകളുടെ തിരിച്ചെത്തലായി.