Wednesday, July 17, 2013

അമ്മ അറിയാന്‍





പ്രേംചന്ദ്


ആരായിരുന്നു സുബ്രഹ്മണ്യദാസ്? മരിച്ച് 31 വര്‍ഷത്തിനുശേഷം ദാസ് ആരായിരുന്നെന്ന്, ആ മരണത്തിനുശേഷം ജനിച്ച തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക ദുഷ്‌കരമാണ്. 1982 ജൂലായ് 14-ന്റെ ആത്മഹത്യയില്‍ അവസാനിപ്പിച്ച അയാളുടെ ജീവിതത്തിന് അടിക്കുറിപ്പുകളോ സ്മാരകമോ ഉണ്ടാകില്ല. എന്നാല്‍, ചരിത്രമെന്നത് ജയിച്ചവരുടെ മാത്രമല്ല, തോറ്റവരുടേതുകൂടിയാണ് എന്നറിയുമ്പോള്‍ ജയാരവങ്ങളുടെ സുന്ദരഭീകരതകള്‍ക്കപ്പുറത്ത് സുബ്രഹ്മണ്യദാസിന്റെ ജീവിതം തെളിഞ്ഞുവരും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ നേട്ടത്തിന്റെ ഏത് പിരമിഡുകളിലേക്ക് നോക്കിയാലും വീണ്ടും വീണ്ടും തോല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ അടിയില്‍ കാണാം. അവരുടെ വര്‍ത്തമാനത്തിന്റെ ഉള്ളിലേക്കാണ് സുബ്രഹ്മണ്യദാസ് എന്ന യുവാവ് റെയില്‍പ്പാളം തുരന്ന് കടന്നുപോയത്.

1977-82. അടിയന്തരാവസ്ഥ കഴിഞ്ഞു ള്ള ഹ്രസ്വമായ ഉണര്‍വുകള്‍ക്ക് ശേഷമുള്ള കേരളത്തില്‍ 'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം' ജീവിച്ച യൗവ്വനത്തിന്റെ കാലമായിരുന്നു അത്. 1980-ലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'മാപ്പുസാക്ഷി' വരുന്നത്. യുവകവി സനില്‍ദാസിന്റെ ആത്മഹത്യ 81-ല്‍ സച്ചിദാനന്ദനെക്കൊണ്ട് 'വേനല്‍മഴ' എഴുതിച്ചു. എന്നാല്‍, കവിതയ്‌ക്കോ തത്ത്വചിന്തയ്‌ക്കോ ഉണക്കാന്‍ പറ്റുന്നതായിരുന്നില്ല ആ കാലം സുബ്രഹ്മണ്യദാസിലുണ്ടാക്കിയ മുറിവുകള്‍.
ജീവിത രേഖയില്‍ കെ.ജി. സുബ്രഹ്മണ്യദാസ് 1958-ല്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട പെരിഞ്ഞനത്ത് കൂടക്കര ഗോപാലകൃഷ്ണന്‍ എന്ന ജവാന്റെയും പെരിഞ്ഞനത്തെ അയ്യപ്പന്‍ മെമ്മോറിയല്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക പാര്‍വതിടീച്ചറുടെയും മകനായി പിറന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജില്‍ ബി.എസ്‌സി.ക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം വരവില്‍ വീട് വിട്ട് 1978-ല്‍ സി.പി.ഐ(എം.എല്‍.) പാര്‍ട്ടിയില്‍ ചേര്‍ന്നു. 1981-ല്‍ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടിവിട്ട് വീട്ടിലേക്ക് മടങ്ങി. 1982-ല്‍ മരിക്കുംവരെയും എഴുത്തും വായനയും സംവാദങ്ങളും തുടര്‍ന്നു.

'വിദ്യാഭ്യാസം എന്ന ഗൂഢാലോചന' എന്ന പ്രമേയത്തില്‍ 1978-ല്‍ ക്രൈസ്റ്റ്‌കോളേജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കോളേജ് മാഗസിന്‍ ചര്‍ച്ച ഇന്നും നമ്മുടെ രാഷ്ട്രീയകേരളത്തിന് എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലുള്ള വിദ്യാഭ്യാസ സ്വപ്നങ്ങളാണ് . ഗുരു കൂടിയായ കവി സച്ചിദാനന്ദനോടൊപ്പം ദാസ് എഡിറ്റ്‌ചെയ്ത ചര്‍ച്ചയായിരുന്നു അത്. ലാറ്റിനമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനും വിപ്ലവകാരിയുമായ പൗലോ ഫ്രെയറിന്റെ ചിന്തകളുടെ തീര്‍ത്തും കേരളീയസന്ദര്‍ഭത്തിലുള്ള ഒരു സൈദ്ധാന്തിക പ്രയോഗമായിരുന്നു അത്.
പാര്‍ട്ടിക്കാലം സുബ്രഹ്മണ്യദാസിനെ സംബന്ധിച്ചിടത്തോളം സമര്‍പ്പണത്തിന്റെ കാലമായിരുന്നു. ഇത് വയനാട്ടിലെ രണ്ട് ഉന്മൂലന സമരങ്ങളില്‍ ദാസിനെ പങ്കാളിയാക്കി. പാര്‍ട്ടിക്കുള്ളിലെ സമരത്തെത്തുടര്‍ന്ന് പുറത്തുവന്ന ദാസ് പാര്‍ട്ടിക്കകത്തുണ്ടായിരുന്ന അവസാനനാളുകളില്‍ തുടങ്ങിവെച്ച അന്വേഷണങ്ങള്‍ മലയാളി മാര്‍ക്‌സിസങ്ങളിലെ ഇരുണ്ട മേഖലകളിലാണ് വെളിച്ചം വീശിയത്. 'ഒരു രീതിക്കായുള്ള അന്വേഷണം' ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മരണംവരെയും അത് തുടര്‍ന്നു. കൊടുങ്ങല്ലൂരിലെ ടി.എന്‍. ജോയും ദാസിന് വഴികാട്ടിയായി.

തത്ത്വചിന്താ അഭ്യാസികളുടെ പുതിയ ലഹരിയായ സ്ലാവോജ് സിസെക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ''ഞാന്‍ എന്നെത്തന്നെ കാണാന്‍ ഭയപ്പെടുന്നു'' എന്നാണ്. സ്വയം കാണാന്‍ പോലും എല്ലാവര്‍ക്കും മടിയാണെന്ന് അന്നേ ദാസ് എഴുതി. സ്വന്തം ഉള്ളിലേക്കും സ്വന്തം ജനതയുടെ മൗനത്തിലേക്കും ധീരമായി നോക്കി എന്നതാണ് ദാസിനെ ഇന്ന് പ്രസക്തമാക്കുന്നത്. ആ ബുദ്ധനോട്ടത്തിന്റെ ആവിഷ്‌കാരമാണ് അവന്റെ രചനകള്‍. മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും ആ നോട്ടത്തിന്റെ തീവ്രതയും മൂര്‍ച്ചയും ഒട്ടും കുറഞ്ഞിട്ടില്ല.
ദാസിന്റെ കൂട്ടുകാര്‍ ഒന്നിച്ച് പുറത്തിറക്കുന്ന അവന്റെ എഴുത്തുകളുടെ സമാഹാരമായ 'സുബ്രഹ്മണ്യദാസ് ഇന്നും' എന്ന പുസ്തകം സമര്‍പ്പിക്കുന്നത് കേരളത്തിന്റെ പുതിയ യൗവനത്തിനാണ്. ദാസിനോടൊപ്പം വീടുവിട്ടിറങ്ങി പാര്‍ട്ടിയിലേക്കുപോയ ഉറ്റമിത്രമായ പി.കെ. അശോക്കുമാറാണ് ഈ സ്വപ്നം സാക്ഷാത്കരിക്കുന്നത്, ജൂലായ് 14-ന് തൃശ്ശൂരില്‍ ദാസിന്റെ കൂട്ടുകാര്‍ പുസ്തകപ്രകാശനത്തിന് ഒത്തുചേരും.

മരിക്കുമ്പോള്‍ 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ ദാസിന്. 1978-82ല്‍ സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ 'ഉത്തര'ത്തിന്റെ കൂടിയാലോചനയോഗത്തില്‍വെച്ചാണ് ദാസിനെ അവസാനമായി കാണുന്നത്. 'ഉത്തര'ത്തിന്റെ ആദ്യലക്കത്തിനായി ഒന്നും ചെയ്യാനാവാത്തതിന്റെ വിഷമത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ തന്റെ പേരുവെക്കരുതെന്ന് ദാസ് നിര്‍ദേശിച്ചിരുന്നു. മരിക്കുമ്പോള്‍ ദാസിന്റെ കീശയിലുണ്ടായിരുന്ന 'അധികാരവ്യവസ്ഥയിലെ വര്‍ഗസമരം' എന്ന ലേഖനംതന്നെ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ മരണം ഒരു ആത്മബലിതന്നെയായിരുന്നു എന്നതിന് മതിയായ സാക്ഷ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും മനുഷ്യത്വരഹിതമായ അധികാരഘടനയുടെ ഭാഗമായിത്തീരുന്നതോടെ രൂപംകൊള്ളുന്ന മൗനത്തെ എങ്ങനെ അതിജീവിക്കാനാവുമെന്ന അന്വേഷണമായിരുന്നു ആലേഖനം. 'മനുഷ്യത്വരഹിതമായ ഈ വ്യവസ്ഥാപിത പ്രാകൃതത്വത്തില്‍ത്തന്നെ സ്വന്തം പ്രകൃതിയെ കണ്ടെത്തുന്നതോടെ അയാള്‍ സ്വന്തം മൗനത്തെ അതിജീവിക്കുന്നു' എന്ന് ദാസ് അവസാനലേഖനത്തിന് അടിക്കുറിപ്പ് എഴുതിവെച്ചു. ഈ ലേഖനത്തിന്റെ അരികുകളിലാണ് 'കേരളീയര്‍ ഒരു തോറ്റ ജനതയാണ്' എന്ന് കുറിച്ചിട്ടത്. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ഒരു തലമുറയുടെ പ്രതീക്ഷയായി ഉയര്‍ന്ന ജനകീയ സാംസ്‌കാരികവേദിയുടെ തോറ്റയുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു ആ ചിന്ത.

ദാസിന്റെ മരണം സച്ചിദാനന്ദനെക്കൊണ്ട് എഴുതിച്ച 'ഒഴിഞ്ഞമുറി'യിലെ ''ഒരമ്മയുടെ കണ്ണീരിന് കടലുകളില്‍ ഒരു രണ്ടാംപ്രളയമാരംഭിക്കാന്‍ കഴിയും'' എന്ന വരികള്‍ക്ക് പിന്നിട്ടകാലം നല്‍കുന്ന അര്‍ഥമാണ് 'സുബ്രഹ്മണ്യദാസ് ഇന്നും' എന്ന ഈ സ്മാരകം. ഇന്നും നമ്മോടൊപ്പമുള്ള ദാസിന്റെ അമ്മ പാര്‍വതിടീച്ചര്‍ സാക്ഷിയായി ദാസിന്റെ കൂട്ടുകാര്‍ക്ക് ചരിത്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാവ്യനീതിയാണ് ഈ പുസ്തകം. അമ്മ അറിയാന്‍, അമ്മയെ അറിയാന്‍ മക്കള്‍ തിരിച്ചെത്തുന്ന നിമിഷം. രാജന് നീതികിട്ടാന്‍ ഇൗച്ചരവാര്യര്‍ കാത്തിരുന്നത് പോലുള്ള കാത്തിരിപ്പായി വേണം പാര്‍വ്വതി ടീച്ചറുടെ കാത്തിരിപ്പിനെ കാണാന്‍.
പൂക്കുന്നത് നീതിയുടെ വൃക്ഷമാണ്: ദാസിന്റെ ചിന്തകളുടെ തിരിച്ചെത്തലായി.

Saturday, June 8, 2013

അര്‍ധനാരീശ്വരന്‍

അര്‍ധനാരീശ്വരന്‍
Posted on: 09 Jun 2013

ദീദി/പ്രേംചന്ദ്‌


സ്ത്രീ പുരുഷ കാഴ്ചകള്‍ക്കപ്പുറത്തേക്ക് 'കാണി'യെ നയിച്ച അര്‍ധനാരീശ്വര
പ്രതിഭയാണ് ഋതുപര്‍ണഘോഷിന്റേത്. അതിര്‍വരമ്പുകളെ ഋതു മായ്ച്ചുകളഞ്ഞത് സ്വന്തം സിനിമകള്‍കൊണ്ട് മാത്രമല്ല, ജീവിതംകൊണ്ട് കൂടിയായിരുന്നു
-മൈക്കിള്‍ ജാക്‌സണെപ്പോലെ.

ഋതുപര്‍ണ ഘോഷിന്റെ ജീവിതത്തെയും
സിനിമകളെയും കുറിച്ച് ...



മൈക്കിള്‍ ജാക്‌സണ്‍ ജനിച്ചത് കറുത്തവനായിട്ടാണെങ്കിലും പാട്ടില്‍ വളര്‍ന്നത് കറുത്തവനോ വെളുത്തവനോ ആയിട്ടല്ല. കറുപ്പും വെളുപ്പുമായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. ആണും പെണ്ണുമായിരുന്നു. നൂറ്റാണ്ടുകള്‍ പണിതീര്‍ത്ത കറുപ്പിന്റെയും വെളുപ്പിന്റെയും ആണിന്റെയും പെണ്ണിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ മായ്ചുകളഞ്ഞ ജീവിതവും സംഗീതവുമായിരുന്നു ജാക്‌സണിന്റേത്. ആ ഋതുപരിണാമം ഒരു വ്യക്തിക്ക് എത്രമേല്‍ താങ്ങാനാവുമെന്നത് ഒരു പ്രശ്‌നമാണ്. കുരിശു മരണം പോലെ മൈക്കിള്‍ നേരത്തേ പോയി. മൈക്കിള്‍ സംഗീതത്തില്‍ സൃഷ്ടിച്ചതാണ് ഋതുപര്‍ണഘോഷ് ഇന്ത്യന്‍ സിനിമയില്‍ നിര്‍വഹിച്ചത്. ലിംഗപദവിയുടെ അതിര്‍വരമ്പുകളില്‍ സ്വന്തം ജീവിതംകൊണ്ടും സിനിമകൊണ്ടും ഒരു വിപ്ലവംതന്നെ അരങ്ങേറ്റുകയായിരുന്നു ഋതു. 

പുരുഷകല


ഇന്ത്യയിലെന്നും പുരുഷകലയായിരുന്നു സിനിമ. 100 വയസ്സ് പിന്നിട്ട ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായ 99 ശതമാനം സിനിമകളുടെയും അന്തര്‍ധാര അതൊരു പുരുഷനിര്‍മിതിയാണ് എന്നതാണ്. നിര്‍മാണം, സംവിധാനം, ഛായാഗ്രഹണം, സന്നിവേശം, വിതരണം, പ്രദര്‍ശനം, പരസ്യം, വിപണി, താരം എന്നുവേണ്ട അതിനെ നിയന്ത്രിക്കുന്ന സകലമാന സങ്കല്പനോപാധികളുടെയും കടിഞ്ഞാണ്‍ പുരുഷന്മാരിലും പുരുഷസങ്കല്പങ്ങളിലുമാണ്. നാം സൃഷ്ടിച്ച മഹാരഥന്മാരുടെ സൃഷ്ടികളും ഇതില്‍ അപവാദങ്ങളായിട്ടില്ല. സ്ത്രീകളോടും ദളിതരോടും ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ട മറ്റ് ലൈംഗികവിഭാഗങ്ങളോടുമൊക്കെ അനുഭാവമുള്ള സിനിമകളുണ്ടായിട്ടില്ലെന്നല്ല. ഒരു ശതമാനത്തോളം മാത്രം വരുന്ന സ്ത്രീകളെടുത്ത സിനിമകള്‍ പരിശോധിച്ചാലും ഇത്തരം അനുഭവങ്ങള്‍ക്കപ്പുറത്തേക്ക് ഉള്ളടക്കത്തില്‍, നോട്ടങ്ങളില്‍, കാഴ്ചകളില്‍ അവയ്ക്ക് വിഭിന്നമായൊരു ദാര്‍ശനികതലം സൃഷ്ടിച്ചെടുക്കാനായത് വിരളമായിട്ടാണ്. തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളെല്ലാം പുരുഷന്റെ നിയന്ത്രണത്തിലാണെന്നതാണ് പ്രശ്‌നം.
വോട്ടവകാശമെന്നത് തുല്യാവകാശത്തിനുള്ള ലൈസന്‍സല്ലെന്ന് സ്വതന്ത്ര ഇന്ത്യ നമ്മെപഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദൃശ്യപാഠശാലകളായ സിനിമകള്‍ ഇവിടെ എഴുതിയ ചരിത്രമെന്നത് പുരുഷനോട്ടങ്ങളുടെ ദൃശ്യാധികാരം തന്നെയാണ്. അത് സൃഷ്ടിക്കുന്ന അറിവുകളിലാണ് നമ്മുടെ ഫിലിം ഇന്‍ഡസ്ട്രി നടന്നുപോകുന്നത്. ഇതിനുള്ളില്‍ നിന്ന് അതിനൊരു തിരുത്തോ മറുമൊഴിയോ സൃഷ്ടിക്കുകയെന്ന ദുഷ്‌കരമായ ചരിത്രദൗത്യം നിര്‍വഹിച്ച വിപ്ലവകാരിയാണ് ഋതുപര്‍ണഘോഷ്. ഘോഷിന് അതുകൊണ്ടുതന്നെ മുന്‍ഗാമികളില്ല. ടാഗോറിന്റെയും സത്യജിത്ത് റായിയുടെയും പിന്‍ഗാമിയായി ലോകസിനിമയില്‍ സ്വന്തം ഇടം പണിത സംവിധായകനെന്ന നിലയ്ക്ക് സ്വന്തം സിനിമകളുടെയും സ്വന്തം ശരീരത്തിന്റെയും ഭൂതകാലത്തോട് വേര്‍പിരിഞ്ഞാണ് ഋതുപര്‍ണഘോഷ് സിനിമയിലെ ലിംഗാധികാരങ്ങളില്‍ ഒരു ഋതുപരിണാമത്തിന് തുടക്കമിട്ട് നവതരംഗം തീര്‍ത്തത്.
ആണത്തം എന്ന ഭാരം സ്വയം കൈയൊഴിഞ്ഞുകൊണ്ടാണ് ഋതു ഈ കലാപത്തിന് തുടക്കംകുറിച്ചത്. ആദ്യം ആണിലെ പെണ്ണിനെ വളര്‍ത്തിയെടുത്തത്. പിന്നെ പെണ്ണായിത്തന്നെ പരിണമിച്ചത്. ഒടുവില്‍ ആണിനും പെണ്ണിനുമപ്പുറത്തേക്ക് വളര്‍ന്ന്,അതിന്റെ അതിര്‍ത്തികളും ചട്ടക്കൂടുകളും മായ്ച് പുറത്തുകടന്നു.

'മൂന്നാം ലിംഗമാണ്' എന്നു പറയുന്നതുപോലും ഋതുപര്‍ണഘോഷ് എന്ന പ്രതിഭയെ ചുരുക്കിക്കെട്ടലാകും. കാരണം സ്വന്തം ലിംഗപദവിയെന്നത് സ്വന്തം തിരഞ്ഞെടുപ്പുകൂടിയാണെന്ന് സ്ഥാപിച്ച ഋതു അതിനെ ഒന്നായും രണ്ടായും ഒന്നും രണ്ടും ചേര്‍ന്ന 'ഇമ്മിണി വല്യ ഒന്നായും' മൂന്നായും ഒരേ സമയം ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ തിരഞ്ഞെടുത്ത് ആവിഷ്‌കരിക്കാവുന്ന ഒന്നായും സ്വന്തം സിനിമകളില്‍ വരച്ചുകാട്ടിയിട്ടുണ്ട്. ആണത്തം/പെണ്ണത്തം എന്ന ദ്വന്ദ്വത്തെ ഏകശിലാഭാവമാക്കി മാറ്റുന്ന ചലച്ചിത്ര ചരിത്രത്തിന്റെ പൊളിച്ചെഴുത്തായിരുന്നു അത്. ഇന്ത്യന്‍ സിനിമയിലെ ആണ്‍/പെണ്‍ സിനിമകളുടെ മുഖ്യധാരയില്‍ത്തന്നെ വരുത്തിയ ഈ തിരുത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ ഇനി വരുംതലമുറ കൊയ്യാനിരിക്കുന്നതേയുള്ളൂ. തന്റെ അവസാനത്തെ മൂന്നുവര്‍ഷത്തെ സിനിമകളിലൂടെയാണ് ഈ ഭൂതകാലനിരാസം ഋതു യാഥാര്‍ഥ്യമാക്കിയത്. അത് ഒരേസമയം ഉള്ളോട്ടും പുറത്തോട്ടും തിരിഞ്ഞ കലാപമായിരുന്നു. അത് പെട്ടെന്ന് മനസ്സിലാക്കപ്പെടാതെ തെറ്റിവായിക്കപ്പെട്ടിട്ടുമുണ്ട്. കാരണം ചലച്ചിത്രവായനയും നിര്‍മാണമെന്നപോലെ ആണ്‍നോട്ട പ്രത്യയശാസ്ത്രങ്ങളാല്‍ രൂഢമൂലമായിപ്പോയതാണ്. ഭിന്ന ലൈംഗികതകളെ പൊതുസമൂഹവും അതിന്റെ മനഃശാസ്ത്രവും മുദ്രകുത്തി ഓരങ്ങളിലേക്ക് ഒതുക്കുന്നത്‌പോലുള്ള വായനകള്‍ ഋതുപര്‍ണഘോഷ് പ്രതിഭാസത്തിനുംആ പ്രതിഭ മരിച്ചിട്ടും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് പല വായനകളും തെളിവു നല്‍കും. ഋതു ആണോ പെണ്ണോ അതോ മൂന്നാമത്തെ ലിംഗമോ യെന്ന നിഗൂഢമായ മൃതദേഹ പരിശോധനയായിരുന്നു മരണാനന്തരം പുറത്തുവന്ന പല 'സ്റ്റോറി'കളും.

മറ്റൊരു പ്രണയകഥ

2010-ല്‍ 'മറ്റൊരു പ്രണയകഥ' എന്ന സിനിമയിലൂടെയാണ് ഒരു പുരുഷസംവിധായകന്‍ എന്ന സ്വന്തം ലിംഗപദവിക്ക് ഋതു തിരശ്ശീലയിടുന്നത്. അത് ഋതു തിരക്കഥയെഴുതി, നിര്‍മിച്ച്, പെണ്ണായും പുരുഷാനുരാഗിയായ മൂന്നാംലിംഗ സംവിധായകനായും ഇരട്ടവേഷത്തില്‍ അഭിനയിച്ച് കൗഷിക് ഗാംഗുലിയെ സംവിധാനം ഏല്പിച്ച ചിത്രമായിരുന്നു. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ സ്ഥാനത്തും ഋതു ഇരുന്നു. ബംഗാളില്‍ സ്ത്രീകള്‍ക്ക് നാടകവേദി വിലക്കപ്പെട്ടിരുന്ന കാലത്ത് നാലുപതിറ്റാണ്ടോളം അവിടെ പെണ്‍വേഷം കെട്ടിയാടിയ ചപ്പല്‍ ബാദുരിയെന്ന മൂന്നാംലിംഗ കലാകാരന്റെ ജീവിതകഥ പറയുവാനാണ് ഋതു 'മറ്റൊരു പ്രണയകഥ' ഒരുക്കിയത്. ചപ്പല്‍ ബാദുരിയെക്കുറിച്ചെടുക്കുന്ന ഡോക്യുമെന്ററിയുടെ സംവിധായകനായാണ് ഋതുവിന്റെ ഒരു വേഷം. ചപ്പല്‍ ബാദുരിയായി അദ്ദേഹം തന്നെ വെള്ളിത്തിരയിലെത്തുമ്പോള്‍ അദ്ദേഹം അവതരിപ്പിച്ച പെണ്‍വേഷങ്ങള്‍ കെട്ടിയാടുന്ന ഭൂതകാലം ഋതുപര്‍ണഘോഷ് തന്നെ ചെയ്യുന്നു. ചപ്പല്‍ ബാദുരിയുടെ ജീവിതം ഋതുപര്‍ണഘോഷിന്റെ ജീവിതത്തിലേക്കും കയറിവരികയാണ്.
2010-ല്‍ ഗോവയില്‍ 'മറ്റൊരു പ്രണയകഥ' അന്താരാഷ്ട്ര മത്സരവിഭാഗത്തിലായിരുന്നു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന് മികച്ച സിനിമ, മികച്ച സംവിധാനം മികച്ച നടന്‍/നടി എന്നീ പ്രതീക്ഷകളുണ്ടായിരുന്നുവെന്ന് ജൂറിമാരിലൊരാളായ ചലച്ചിത്ര നിരൂപകന്‍ ബി.ബി. നാഗ്പാല്‍ ഗോവയില്‍വെച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുരസ്‌കാരം നേടിയത് ഗൗതം ഘോഷിന്റെ 'മോനേര്‍ മാനുഷ്' ആയിരുന്നു. 'മറ്റൊരു പ്രണയം' പ്രത്യേകജൂറി പുരസ്‌കാരം മാത്രം നേടി.

ഇവിടെ ഇരുട്ടില്‍ നില്‍ക്കുന്ന ജൂറിമാരേക്കാളേറെ നമ്മുടെ പ്രയോഗിക്കപ്പെട്ട നാട്യശാസ്ത്ര സങ്കല്പങ്ങളാണ് പ്രതി. അര്‍ധനാരീശ്വര സങ്കല്പം നമുക്കുള്ളതായിരുന്നു. നടനത്തിന്റെ പാരമ്യമായ നടരാജന്‍ സ്ത്രീയും പുരുഷനും ചേര്‍ന്നതാണ്. എന്നാല്‍ അഭിനയത്തിലെ ഈ ധാര ആണ്‍/പെണ്‍ വിഭജനത്തിലൂടെ അരക്കിട്ടുറപ്പിക്കുന്ന മറ്റൊരു പാരമ്പര്യത്തിനാണ് വഴിമാറിയത്. ഇതനുസരിച്ച് വ്യത്യസ്തതകള്‍ക്ക് ഇവിടെ അംഗീകാരമല്ല, തിരസ്‌കാരമാണ് നേരിടാനുള്ളത്. മികച്ച നടനോ നടിക്കോ മാത്രമേ സിനിമയില്‍ സാധ്യതയുള്ളൂ, അംഗീകാരങ്ങളുള്ളൂ. ആണിനും പെണ്ണിനുമപ്പുറത്തുള്ള മറ്റൊരു ലിംഗസാധ്യതകളെയും പ്രയോഗത്തിലിരിക്കുന്ന നാട്യശാസ്ത്രം കണക്കിലെടുക്കുന്നേയില്ല.
മികച്ച നടനുള്ള പുരസ്‌കാരമോ നടിക്കുള്ള പുരസ്‌കാരമോ നല്‍കിയാലും അത് ശരിയാകുമെന്നു വിചാരിക്കാനുമാകില്ല. നടന്റെയോ നടിയുടെയോ വേഷമോ മനസ്സോ ആയിരുന്നില്ല ഋതു ആവിഷ്‌കരിച്ചത്. അതു മനസ്സിലാക്കാന്‍ അര്‍ധനാരീശ്വരനെ, നടരാജനെ അറിയുന്ന നാട്യശാസ്ത്രം തന്നെ ആവശ്യമായിരുന്നു. 2010-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ ആകര്‍ഷണവും ഏറ്റവും വലിയ ചര്‍ച്ചാവിഷയവും ഏറ്റവും വലിയ വിപ്ലവവുമായിരുന്ന ചലച്ചിത്രം അങ്ങനെ ഏറ്റവും വലിയ അംഗീകാരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്താതെ പോയി. ലോകസിനിമയില്‍ പലഭാഷകളില്‍ നിന്ന് ഇത്തരം തുറന്നുകാട്ടലുകളുണ്ടായിട്ടുണ്ട്. സ്‌പെയിനില്‍ നിന്നുള്ള പെഡ്രോ അല്‍മൊദോവാര്‍ സിനിമകള്‍ ഒരര്‍ഥത്തില്‍ ഋതുപര്‍ണഘോഷിന്റെ ഭൂമികയില്‍ വരുന്നവയാണ്. എന്നാല്‍ മുല്ല മുറ്റത്ത് പൂത്തപ്പോള്‍ നാമത് കാണാതെപോയി.

ടാഗോര്‍, റായി, ഋതു


1994-ല്‍ ഋതുപര്‍ണഘോഷിനെ ഇന്ത്യന്‍ ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ 'ഉനിഷെ ഏപ്രില്‍' തൊട്ട് ബംഗാളില്‍ നവസിനിമക്കാരുടെ പുതിയൊരു നക്ഷത്രമുദിക്കുകയായിരുന്നു. റേ, മൃണാള്‍സെന്‍, ശ്യാംബെനഗല്‍ പരമ്പരയ്ക്ക് ശേഷം ഒരു 'മാസ്റ്റര്‍ ടച്ചി'ന്റെ അഭാവം ഇന്ത്യന്‍ സിനിമകളില്‍ അനുഭവിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഋതു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലൂടെ ഋതു ആ പ്രതീക്ഷകളെ കെടാതെ വളര്‍ത്തി. കാലത്തിന്റെ ഋതുക്കള്‍ക്കൊപ്പം സ്വയം മാറാനുള്ള കഴിവായിരുന്നു ഇതില്‍ നിര്‍ണായകം.
പഴയ ദില്ലി ചലച്ചിത്രോത്സവങ്ങളുടെ സ്മരണകളില്‍ വ്യത്യസ്തമായ ജുബ്ബയുമണിഞ്ഞെത്തുന്ന ഋതുപര്‍ണഘോഷ് ഒരു തീപ്പൊരി തന്നെയായിരുന്നു. ദില്ലി സിരിഫോര്‍ട്ട് അങ്കണത്തില്‍ ഒരു മലയാള സിനിമ കണ്ടു കഴിഞ്ഞുള്ള ഇടവേളയില്‍ ഋതുവിന് ചുറ്റും ഒരഭിപ്രായമെടുക്കാന്‍ കൂടി നിന്നപ്പോള്‍ നിര്‍ത്തിപ്പൊരിക്കുകയാണ് ചെയ്തത്: ''എന്തിനാണ് നിങ്ങള്‍ ഇത്തരം കള്ളനാണയങ്ങളെ ദില്ലിക്ക് കയറ്റി അയയ്ക്കുന്നത്? എന്തൊരു ആഴം കുറഞ്ഞ സിനിമകളാണ് നിങ്ങളെടുക്കുന്നത്! മലയാള സിനിമയുടെ നല്ലകാലം അവിടെ കഴിഞ്ഞോ?''
മലയാളിയുടേതല്ലാത്ത കണ്ണിലൂടെ മലയാള സിനിമയില്‍ എന്തുണ്ട് എന്നു നോക്കുന്ന ശീലം അവിടെനിന്ന് ഋതുപര്‍ണഘോഷിനെ പിന്‍തുടരുന്നതിലൂടെ പഠിച്ചു തുടങ്ങുകയായിരുന്നു.
പതുക്കെപ്പതുക്കെ ഓരോ ചലച്ചിത്രോത്സവം പിന്നിടുമ്പോഴും ഋതുപര്‍ണഘോഷ് മാറിമാറിവരികയായിരുന്നു. നടത്തത്തില്‍ മാത്രമുണ്ടായിരുന്ന ആ ഇത്തിരി സൈ്ത്രണത പതുക്കെ സ്ത്രീഭാവങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങി. പരിണാമം വേഷത്തില്‍ നിന്നും ഭാവത്തിലേക്ക് മാറി. ഇന്ത്യന്‍ സിനിമയിലെ വന്‍ നായികമാര്‍ക്ക് ഏറ്റവും വലിയ ഇടം പണിതു ഋതു സ്വന്തം സിനിമകളില്‍. അമിതാഭ് ബച്ചനോടൊപ്പം ലാസ്റ്റ് ലിയര്‍ ചെയ്തു. പുരസ്‌കാരങ്ങളുടെ പട്ടിക ഇങ്ങനെ: പന്ത്രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍, 1998-ല്‍ 'ദഹനും' 2005-ല്‍ 'റെയിന്‍കോട്ടും' കാര്‍ലോപാരി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ഗ്ലോബ്, 2003- ല്‍ 'ചോക്കര്‍ബാലി'യും 2005-ല്‍ 'അന്തര്‍ മഹലും' കാര്‍ലോവാരിയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലെപ്പേഡ്..., ഓരോ ഋതുപര്‍ണഘോഷ് ചിത്രവും ഒപ്പം ആ കലാകാരനും ലോകമെങ്ങുമുള്ള മികച്ച ചലച്ചിത്രോത്സവങ്ങളില്‍ പ്രിയങ്കരമായി.

ചിത്രാംഗദ


2011-ല്‍ സ്വയം തിരക്കഥയെഴുതി പ്രധാനവേഷമണിഞ്ഞ് സഞ്ജയ് നാഗ് സംവിധാനം ചെയ്ത 'മെമ്മറീസ് ഇന്‍ മാര്‍ച്ചും' 2012-ല്‍ എഴുതി സംവിധാനം ചെയ്ത് ഇരട്ടവേഷത്തില്‍ വേഷമിട്ട ചിത്രാംഗദയും വന്നതോടെ ഋതുപര്‍ണഘോഷ് ഇന്ത്യന്‍ സിനിമയില്‍ ഒരു നവലിംഗ പ്രസ്ഥാനത്തിനുതന്നെ അടിത്തറയിട്ടു. 'മെമ്മറീസ് ഇന്‍ മാര്‍ച്ചി'ല്‍ മകന്റെ അപകടമരണത്തെത്തുടര്‍ന്ന് കല്‍ക്കത്തയിലെത്തുന്ന ഒരമ്മയ്ക്ക് അവിടെ അഭിമുഖീകരിക്കേണ്ടിവരുന്നത് മകന്റെ സ്വവര്‍ഗാനുരാഗിയായ ആണ്‍കൂട്ടുകാരനെയാണ്. ആണിലെ പെണ്‍ഭാവവുമായാണ് ഋതു ഇവിടെ ഭാവപ്പകര്‍ച്ചയാടുന്നത്.

'ചിത്രാംഗദ'യിലാകട്ടെ ഋതു ടാഗോറിലേക്ക് തിരിച്ചെത്തുകയാണ്. ആണായി വളര്‍ത്തപ്പെട്ട ചിത്രാംഗദയിലെ പെണ്‍ഭാവങ്ങളുടെ വെളിപാടുകളാണ് സിനിമയില്‍ ആണ്‍പെണ്‍ ലിംഗാധികാരങ്ങളെ പ്രശ്‌നവത്കരിക്കുന്നത്. ടാഗോറിന്റെ 'ചിത്രാംഗദ'യ്ക്ക് ദൃശ്യപാഠം ഒരുക്കുന്ന സ്വവര്‍ഗാനുരാഗിയായ നൃത്തസംവിധായകനായും ചിത്രാംഗദയായും ഇരട്ടവേഷത്തിലാണ് ഋതു ഇതില്‍. കൂട്ടുകാരനോടുള്ള പ്രണയസമര്‍പ്പണത്തിനായി അവന്റെ എതിര്‍പ്പുകളെപ്പോലും മറികടന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന സ്വവര്‍ഗാനുരാഗിയായ നൃത്തസംവിധായകന്‍ ആ മാറ്റത്തിനിടയില്‍ സ്വന്തം അച്ഛനമ്മമാരുടെ കണ്ണിലൂടെ തന്നെത്തന്നെ വിചാരണ ചെയ്യുന്നു. പെണ്ണാവുകയെന്ന പരിണാമത്തിലേക്ക് ശസ്ത്രക്രിയയിലൂടെ എത്തിച്ചേരാന്‍ മോഹിക്കുന്ന വേളയില്‍ കൂട്ടുകാരന്റെയും അവന്റെ കാമുകിയുടെയും സ്വന്തം അച്ഛനമ്മമാരുടെയും മുന്നില്‍ അയാള്‍ തോറ്റുപോകുന്നു. ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറാനുള്ള ശ്രമം പാതിവഴിയിലുപേക്ഷിച്ച് ഒരു നൂല്‍പ്പാലത്തിലൂടെയെന്നോണം ലിംഗ പദവിയുടെ കീറിമുറിയ്ക്കലുകളിലൂടെ സാഹസികമായി യാത്ര തുടരുന്ന ആ കഥാപാത്രം ഇന്ത്യന്‍ സിനിമയ്ക്ക് അതുവരെ അനുഭവിക്കാന്‍ കഴിയാത്ത സൗന്ദര്യദര്‍ശനമാണ് നല്‍കിയത്. ഒരു നിമിഷംപോലും അപഹാസ്യതയിലേക്ക് വഴുതിപ്പോകാത്ത ആ അഭിനയമികവിനെ നമസ്‌കരിക്കാതെ 'ചിത്രാംഗദ' കണ്ടുതീര്‍ക്കാനാവില്ല. ലിംഗ പദവിയുടെ ഭാരങ്ങളെ ഇങ്ങനെ ഉള്ളകം വെളിവാക്കും മട്ടില്‍ പ്രശ്‌നവത്കരിച്ച മറ്റൊരു സിനിമയും കഴിഞ്ഞ 100 വര്‍ഷത്തെ ഇന്ത്യന്‍ സിനിമ രേഖപ്പെടുത്തിയിട്ടില്ല.

സ്വന്തം ശരീരത്തെ മൈക്കിള്‍ ജാക്‌സനെന്നപോലെ ഒരു പരീക്ഷണ വസ്തുകൂടിയാക്കി മാറ്റിയ ഋതു ശാരീരികമായ ഒട്ടേറെ പീഡനങ്ങളനുഭവിച്ചിരുന്നു. ഹോര്‍മോണ്‍ ചികിത്സകളും പെണ്ണായി മാറാനുള്ള ശസ്ത്രക്രിയകളുമെല്ലാം ഋതുവിനെ വ്യക്തിപരമായി തളര്‍ത്തിയിരുന്നു എന്നുവേണം കരുതാന്‍. ആ ജീവിതത്തെ മരണത്തിന് വേഗത്തില്‍ തിരിച്ചെടുക്കാന്‍ അത് വഴിയൊരുക്കുകയായിരുന്നോ?
മലയാളസിനിമയുടെ വര്‍ത്തമാനകാലത്തില്‍ നിന്ന് ഋതുപര്‍ണഘോഷിന്റെ സിനിമയിലേക്ക് എത്തിപ്പിടിക്കാനാവാത്തത്ര ഉയരമുണ്ട്. അതുകൊണ്ടാണ് ഒരു പ്രമുഖ ചലച്ചിത്രകാരന്റെ ഡോക്യുമെന്ററിയുടെ പ്രകാശനംനടക്കുന്ന ചടങ്ങില്‍ ഋതുപര്‍ണഘോഷ് മരിച്ച വിവരം ഒരു ഞെട്ടലോടെ അറിഞ്ഞിട്ടും അതിന്റെ സംഘാടകര്‍ക്ക് ഒരു നിമിഷത്തെ മൗനത്തിന്റെ ആദരവര്‍പ്പിക്കാന്‍പോലും കനിവുണ്ടാകാതെ പോയത്. നായകന്മാരുടെ ഹ്രസ്വദൃഷ്ടിക്കനുസരിച്ച് മാത്രം സിനിമയെടുക്കാന്‍ ധൈര്യപ്പെടുന്ന സാറ്റലൈറ്റ് മാര്‍ക്കറ്റ് സിനിമകളുടെ ഇക്കാലത്ത് ഋതു ഇവിടെ സൃഷ്ടിച്ച വിപ്ലവത്തിന്റെ അര്‍ഥം തിരിച്ചറിയാന്‍ മലയാളത്തിനും ഇനിയുമെത്രയോ നാള്‍ കാത്തിരിക്കേണ്ടതായിവരും.
ആശാവഹമായ മാറ്റം ആ സൃഷ്ടികള്‍ ആവേശത്തോടെ കാണുന്ന ഒരു മലയാളസമൂഹം ഇവിടെ രൂപംകൊണ്ടിട്ടുണ്ട് എന്ന വസ്തുതയാണ്. മാറ്റത്തിന്റെ കണ്ണുകള്‍ അന്ധമായ നമ്മുടെ ചലച്ചിത്രചരിത്രം വിചാരണ ചെയ്യുന്നകാലം അത്രദൂരത്തൊന്നുമാകില്ല എന്ന ആശ്വാസം അത് ഭാവിയുടെ 'കാണി'യ്ക്ക് പകരുന്നുണ്ട്.